Saturday, September 24, 2011

ഞാന്‍ ശൂന്യം

ഇന്നലകളുടെ മരണത്തെയോര്‍ത്തു ഞാന്‍ ദു:ഖിക്കുന്നില്ല.......
ഇന്നിന്റെ നിലനില്‍പ്പിനെപ്പറ്റി ഞാന്‍ ബോധവാനല്ല......
നാളെയുടെ രൂപാന്തരം എന്‍റെ ഉള്കണ്ണില്‍ മിന്നാതെയായിരിക്കുന്നു.....
ഞാന്‍ ശൂന്യതയിലുടെ നടന്നു നീങ്ങുന്നു.
 
 

ഇന്നലകളുടെ ഒരോണനിലാവ്

വീണ്ടുമൊരു ഓണം വരവായി, ഐശ്വര്യത്തിന്റെ,സമാധാനത്തിന്റെ സമ്പല്‍ സമ്രിധിയുടെ പ്രതീകം. ഓണം എപ്പോഴും ആഘോഷത്തെ പ്രധിനിധാനം ചെയ്യുന്നുവെങ്കിലും അതിന്റെ ആഴം അല്ലെങ്ങ്കില്‍ വ്യാപ്തി പഴയ കാലഘട്ടത്തെ ആശ്രയിച്ചു ഇപ്പോള്‍ കുറവാണെന്ന് പറയാം. സാമ്പത്തിക മുന്നേറ്റമൂലമുള്ള ജീവിതനിലവാര ഉയര്ച്ചയവാം കാരണം.

ഓണത്തെ ഒരു പാട് സ്നേഹിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു . വര്‍ഷക്കാല ഈറന്‍ മണ്ണിന്റെ അവസ്ഥ മാറി പ്രകൃതി ഒരു പുതിയ സുന്ദര രൂപത്തെ ഉള്‍കൊള്ളാന്‍ വെമ്പി നില്‍ക്കുന വേള. പടിഞ്ഞാറു നിന്നു വരുന്ന കാറ്റു മുറ്റത്തെ മാവിനോടു കിന്നാരം പാടി കടന്നു പോകുമ്പോള്‍ അതില്‍ ആരുടെ ഓല പമ്പരതിന്റെ ഇതളുകളാണ് കൂടുതല്‍ തിരിയുന്നതെന്ന മത്സരം. കുരുതോല പമ്പരതിന്റെ ഇതളുകള്‍ക്ക്‌ വര്ണക്കൂട്ടെകാന്‍ വെള്ളത്തില്‍ അരച്ച ചെഞ്ചായ കല്ലുകള്‍, എന്തെല്ലാം വിസ്മയചിത്രങ്ങള്‍!! . പ്രകൃതി ഓണത്തെ വരവേല്‍ക്കാന്‍ അങ്ങിനെ ഒരുങ്ങികൊണ്ടിരിക്കും, ഓരോ നിമിഷവും ഉത്സാഹ തിമിര്‍പ്പിന്റെതയിരുന്നു .

അത്തം, മാവേലിയെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങുന്ന ആദ്യ ദിവസം. മുറ്റത്തു ചാണം മെഴുകി അതില്‍ മനോഹരമായി പൂക്കളം തീര്‍ത്തു മാവേലി മന്നനെ വരവേല്‍ക്കാനുള്ള ആദ്യ്‌ നാള്‍. പുലര്‍ച്ചെയുള്ള പൂ പറിക്കല്‍ എന്നും മനസ്സില്‍ ആഹ്ലാദം പരത്തുന്ന നാളുകളായിരുന്നു . ദേശത്തെ പറയി കാഴ്ചവെച്ച പൂകൂടകളുമായി ഞങ്ങള്‍ പാടത്തും പറമ്പിലും ഓടി നടന്നു. കഴുത്തില്‍ തൂക്കിയിട്ട പൂകൂടകളുമായി മത്സരിച്ചുള്ള പൂ പറിക്കല്‍. തുമ്പയും മുക്കുറ്റിയും ശങ്കു പുഷ്പവും ചെമ്പരത്തിയും നല്‍കുന്ന വര്ണ പ്രപഞ്ചത്തിന്റെ ഉല്‍കാഴ്ചാ ഇന്നും മനസ്സില്‍ മാരിവില്‍ വിതറുന്നു.

തിരുവോണ ദിവസം അടുക്കുന്തോറും ആഹ്ലാദ തിമിര്‍പ്പിന്റെ അലയടികള്‍ കൂടികൊണ്ടിരിക്കും. പൊതുവേ സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിച്ചിരുന്ന ഒരു ജനത എല്ലാം മറന്നുകൊണ്ട് ഐശ്വര്യത്തിന്റെ, സമ്പല്‍ സമ്രിധിയുടെ, നന്മയുടെ നല്ല നാളുകളെ സ്മരിക്കുന്ന ‍ ഒരവസരം കൂടിയായിരുന്നു ഓണം . പലപ്പോഴും കഞ്ഞിയില്‍ നിന്നു സ്വാദിഷ്ടമായ ഊണിലെക്കുള്ള ഒരു പ്രയാണം കൂടിയായിരുന്നു ഓണക്കാലം. എന്നും ഇല്ലയ്മയിലാണ് ആഘോഷങ്ങള്‍ക്ക് പ്രസക്തി എന്ന് തോന്നിപോകാറുണ്ട്.

ഓണകോടികള്‍ക്ക് ഒരു പ്രത്യ്കതയുണ്ടായിരുന്നു, ഇന്നത്തെമാതിരി എല്ലാ ആഴ്ചയിലോ അല്ലെങ്കില്‍ മാസത്തിലോ പുത്തന്‍ ഉടുപ്പുകള്‍ വാങ്ങല്‍ അന്ന് പതിവില്ലായിരുന്നു. ആണ്ടിലൊരിക്കല്‍ മാത്രം ലഭിക്കുന്ന പുതനുടുപ്പകള്‍ എന്നും ഒരു പുതു ജീവന്‍ നല്‍കിയിരുന്നു. ശീട്ടി തുണിയില്‍ തീര്‍ത്ത പരു പരുത്ത കുപ്പായങ്ങള്‍ ശരീരത്തിന് കുളിരെകിയില്ലെങ്ങിലും മനസ്സില്‍ അതൊരു മായാത്ത മറയാത്ത കുളിര്‍മ നല്കിയിരൂന്നു.

തിരുവോണദിനം, ആനന്ദതിമിര്‍പ്പിന്റെ മൂര്ധന്യഭാവത്തിനു പ്രാരംഭമായി, അമ്പലകുളത്തിലെ ആടി തിമിര്‍ക്കലിനു ശേഷമുള്ള പ്രാതല്‍. സാധാരണയില്‍ നിന്നു വ്യത്യസ്തമായി ഉപ്പേരിയും, പഴനുരുക്കും,പപ്പടവും കൂടിയുള്ള വിശാലമായ് കാപ്പികുടി. പുതനുടുപ്പകളുടെ ത്രസിപ്പിക്കുന സുഗന്ധം. കുപ്പായ വര്‍ണപൊലിമയില്‍ മതിമറന്നുള്ള  നോട്ടം  മനസ്സില്‍ എന്തോ നേടിയതിന്റെ, ആഹ്ലാദത്തിന്റെ വേലിയേറ്റം തന്നെ നടക്കുമായിരുന്നു . ഇടവഴികളിളുടെ നടന്നു അയല്പക്കതെതുംബോഴേക്കും മറ്റുള്ളവരും നിറപകിട്ടാര്‍ന്ന വേഷങ്ങളുമായി സന്നിഹിതരായിരിക്കും. മുറ്റത്തെ പുളിമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ മാറി മാറിയുള്ള ഊഞ്ഞാലാട്ടം.

ഉച്ചയുണിനു തൂശനിലയില്‍ അമ്മ വിളമ്പുന്ന കുത്തരി ചോറും വ്യത്യസ്ഥങ്ങളും രുചികരവുമായ കറികള്‍ ഇവയെല്ലാം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. കാലപ്രവാഹത്തില്‍ നാവിന്‍ രുചിഭേദങ്ങള്‍ മാറിയെങ്കിലും, എന്റെയമ്മ അന്നു വിളമ്പിയ ഓണസദ്യയെ മാറ്റുരക്കാന്‍ ഇന്നത്തെ ഒരുക്കൂട്ടങ്ങള്‍ മതിയാവാതെ വന്നിരിക്കുന്നു.

ഞാന്‍ എന്‍റെ അമ്മയെ ഓര്‍ക്കുന്നു.....
ഞാന്‍ എന്‍റെ കൂട്ടുകാരെ ഓര്‍ക്കുന്നു..
ഞാന്‍ എന്‍റെ നാടിനെ ഓര്‍ക്കുന്നു....

എല്ലാവര്ക്കും ഓണാശംസകള്‍.