Sunday, September 7, 2014














സ്മൃതി പേടകങ്ങള്‍ 

ആരോ വരുമെന്ന് മനസ്സോതുന്നു, പക്ഷെ  
വരാതിരിക്കാനും മൂര്‍ത്തമായ കാരണങ്ങളുണ്ട്.

ദുര്‍ഘടം പിടിച്ച പാതകളാണ് തരണം ചെയ്യേണ്ടത്,
അന്ധകാരത്തിന്റെ നിഗൂഡമായ ഗര്‍ത്തങ്ങള്‍ താണ്ടി
വഴിയറിയാതെ,ദിശയറിയാതെയുള്ള പ്രയാണമാണ് 
ഓരോ ചുവടിലും ഉള്ക്കണ്ടയുടെ  ഉദ്വേഗ തുടിപ്പേറിടും.

നിലാ വെട്ടത്തിന്റെ നേരിയ ലാന്ചനപ്പോലും 
വഴി വിളക്കുകളായി നിറശോഭ   നിവര്‍ത്തിയാടും,
പക്ഷെ കെട്ടു പിണഞ്ഞു ഇഴഞ്ഞാടുന്ന  വഴി വള്ളികള്‍
ഭയാനകതയുടെ നിഴലാട്ടമായി മാറുമെന്നു മാത്രം . 

കര്‍മ്മ ബന്ധങ്ങള്‍ ജന്മ ബന്ധങ്ങളെ മറന്നപ്പോള്‍ 
കളി വാക്കുകളില്ലാത്ത ജീവനഗതിയേതോ
കളിമണ്ണില്‍ തീര്‍ത്ത ഉയിരറ്റ കലാശിലയായി മാറി ,
ആത്മാവ് നഷ്ടപെട്ട മെയ്യിന്റെ കദന രോദനങ്ങളാരറിയാന്‍.

മൂക സ്മൃതിയുടെ താളങ്ങളില്‍ നിന്നുയരുന്ന വിങ്ങലുകള്‍ 
നിശബ്ദതയുടെ താഴ്വാരത്തില്‍ അലയടിച്ചുകൊണ്ടിരിന്നു
ചീവിടുകളുടെ കേളികൊട്ടുപ്പോലും അകക്കാമ്പിലഗ്നി പടര്‍ത്തി  
കണ്ണുകള്‍ നഷ്ട്ടപ്പെട്ട കുരുടന്റെ കണ്ണീരാര്  കാണുന്നു. 

പ്രാണന്‍റെ വേദപുസ്തകത്തിലെ അടരാത്തൊരേടായി നീ മാറിയപ്പോള്‍
മേട പുലരിയിലെ കണിക്കൊന്നയായെന്നും നീ വിരിയുമെന്നാശിച്ചു.
ഇരുണ്ടയാമത്തില്‍ ചതഞ്ഞമര്‍ന്ന  വേര്‍പാടിന്‍ നോവുകള്‍
ഇനിയെത്രനാള്‍ പേറണം നിന്നോര്‍മ്മകള്‍തന്‍  കാഹളമായി.

ഇന്നലെയുടെ ഓര്‍മ്മകള്‍ പേറി ഈ വഴിത്താരയില്‍ ഞാനലയുമ്പോള്‍ 
ഇരുളിലെ വെളിച്ചത്തില്‍പ്പോലും മിഴിവേകുന്ന നിഴല്‍ ചിത്രവുമായി  
ഇടവഴിയിലാരോ നടന്നടുക്കുന്ന കാലൊച്ചയെന്‍  കാതില്‍  ഇരമ്പുന്നുവോ  
അതോ ഇഴ നെയ്ത ഏകാന്തതതന്‍  വിഹ്വല വിസ്ഫോടന മൂര്‍ത്ത ഭാവമോ 

No comments: