Sunday, September 7, 2014















സ്മരണതീരം

ഇടവഴിയില്‍ നിറയും ചളിയില്‍ കാലുകള്‍ പൂഴ്ത്തിയമര്‍ത്തി
ഇഴഞ്ഞഴിയും നിക്കറിന്‍ വള്ളികള്‍ ഉയര്‍ത്തി കേറ്റി
ഇഴഞ്ഞോഴുകും കുഞ്ഞരുവിയില്‍ തുടിക്കും ചെറു മീനിനെ 
ഉതിര്‍ന്നു വീഴാന്‍ വെമ്പുന്ന  താളില പൊയ്കയിലെറ്റി 
വിടരും പൊന്‍ മുഖത്താല്‍ നടന്നു നീങ്ങുമെന്‍ ബാല്യം. 

ഇളം കാറ്റില്‍ ഇതള്‍ തിരിയും  കുരുത്തോല പമ്പരത്തിന്‍
ഇതളില്‍ ചാര്‍ത്തിയ നിറക്കൂട്ടില്‍  ഇഴ തിരിയും വര്‍ണ്ണരാജികളാല്‍
ഈണം മീട്ടി ചെരിഞ്ഞാലോലമാടും മുളം തണ്ടുകള്‍തന്‍ ദേവാങ്കണത്തില്‍
ഇടതടവില്ലാതാര്‍ത്തുലസിക്കും ‍ ഇളം മനസ്സെന്‍ സ്മരണ തീര്‍ക്കുന്നു.

നിറ തുള്ളികള്‍ മുറിഞ്ഞു വീഴും അരുമയാര്‍ന്നൊരു വര്‍ഷപാതത്തില്‍
നിറഞ്ഞ നീലിമ നിവര്‍ത്തിയാടും ചാരുതയാര്‍ന്നൊരു  ദേവ തടാകത്തില്‍
ഉറഞ്ഞു തുള്ളും കുഞ്ഞുടലുകള്‍ തീര്‍ക്കും കളിയാട്ട കാളിയ മര്‍ദ്ദനത്തിന്‍ 
നിറമാര്‍ന്നൊരോര്‍മ്മ തീര്‍ക്കും  മനസ്സില്‍  കനിവോടെ മിഴി നനവോടെ.

ചിങ്ങ പുലരിയുടെ നീലവാനില്‍ സൂര്യ മാനസം  മിഴി തുറക്കും മുന്‍പേ
പൂവേ പൊലിയുടെ  ആരവങ്ങളാല്‍  പൂക്കൂടയെന്തിയ ചെറു കൈകള്‍ 
ചിറകു വിടര്‍ത്തി പടര്‍ന്നോടും പൂവള്ളികളില്‍ വാടാ മലരുകള്‍ തേടി
പിഴുതെടുക്കും ആനന്ദത്താല്‍  തുമ്പയും മുക്കുറ്റിയും പിന്നെ ശംഖു പുഷ്പവും 
നിറയുന്ന പൂക്കൂടകളാല്‍ വിരിയും നിര്‍വൃതി  അലതല്ലും സമ്മോദം 
ഇന്നും ഒളിയാത്ത മറയാത്ത ഓരോര്‍മ്മായി വിടരുന്നെന്‍മനത്തില്‍

No comments: