Saturday, May 23, 2015














ഐസ്ക്രീം നുണയാത്ത പെണ്‍കുട്ടി

ദെല്‍ഹി നഗരത്തിലെ മെയ്‌മാസത്തിലെ ഒരു മധ്യാഹ്നം. സൂര്യന്‍ ഉച്ചിയില്‍ കത്തിയെരിയുന്നു. വഴിയരികില്‍ തളം കെട്ടി നിന്നിരുന്ന ചെറിയൊരു ചളികുണ്ടില്‍ നിന്ന് രണ്ടു കാക്കകള്‍ രണ്ടു മൂന്ന് കൊക്ക് വെള്ളം കുടിച്ചകലേക്ക്‌ പറന്നു പോയി. ഉന്ത്‌വണ്ടി   വെള്ളക്കാരന്റെ കയ്യില്‍ നിന്ന് രണ്ടു വിദ്യാര്‍ത്ഥികള്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് നിമ്ബൂ പാനി കുടിച്ചു മുഖം തുടച്ചു നടന്നു നീങ്ങി.

"ചൂടിന്റെ കാഠിന്യം ഇനിയും വരാനിരിക്കുന്നത്തെയുള്ളൂ".....വണ്ടിക്കാരന്‍ എന്നെ നോക്കി അലക്ഷ്യമായി മൊഴിഞ്ഞു. വേനല്‍ക്കാല വഴിവാണിഭക്കാര്‍ നിറയാന്‍ പോകുന്ന ചാകര മനസ്സില്‍ കണ്ടു ഓരോ ഇടപാടുകാരെയും നോക്കി കാത്തിരുന്നു. പ്രദേശം നഗരത്തിന്റെ ഹൃദയഭാഗവും പ്രധാന വാണിജ്യ കേന്ദ്രവുമായതു കൊണ്ട് പൊരിയുന്ന ചൂടിലും അവിടെ വഴിയാത്രക്കാര്‍ കുറവായിരുന്നില്ല. ജ്യൂസും കോളയും വില്‍ക്കുന്ന കേന്ദ്രങ്ങള്‍ വ്യത്യസ്ത നിറങ്ങളിലുള്ള നിറഞ്ഞ കുപ്പികള്‍ കൊണ്ടും പഴവര്‍ഗ്ഗങ്ങള്‍ കൊണ്ടും കടകള്‍ മനോഹരമായി അലങ്കരിച്ചിരിക്കുന്നു. നിറ വൈവിധ്യം കൊണ്ട് അവയെല്ലാം ഒരു പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന പ്രതീതി പരത്തിയാടി. നിറയുന്ന ചൂടില്‍  ഉള്ളില്‍ കുളിരെകാന്‍ അവിടെയിവിടെയായി ചില ലസ്സി വില്‍പ്പനക്കാരും സ്ഥലം പിടിച്ചിട്ടുണ്ട്. കുറച്ചപ്പുറത്തേക്ക് മാറി വരി വരിയായി നിര്‍ത്തിയിട്ടിരിക്കുന്ന ഐസ്ക്രീം ഉന്ത്‌വണ്ടികള്‍ കമ്പനികളുടെ ലോഗോയും നിറവൈവിധ്യങ്ങളുള്ള ഉല്‍പ്പന്ന ചിത്രങ്ങളും കൊണ്ട് വണ്ടികളുടെ മനോഹാരിതക്ക് മാറ്റ് കൂട്ടിയിരിക്കുന്നു. ഇടപാടുകാര്‍ തങ്ങള്‍ക്കിഷ്ടമുള്ള ബ്രണ്ടുകളെ സമീപിച്ചു അവരവരുടെ ഐസ്ക്രീം ഫ്ലാവറുകള്‍ കരസ്ഥമാക്കി ആസ്വദിച്ചു കൊണ്ടിരുന്നു. വാണിജ്യ മേഖലയും ഓഫീസുകളുടെ മേഖലയും കൂടിചേര്‍ന്ന പ്രദേശമായിരുന്നത് കൊണ്ട് നട്ടുച്ച നേരങ്ങളില്‍പ്പോലും സാമാന്യം നല്ല രീതിയില്‍ അവിടെ കച്ചവടം നടന്നിരുന്നു.

വെറുതെ  അലക്ഷ്യമായി  അവയെ നോക്കി  കൊണ്ടിരുന്നപ്പോള്‍  നിറഞ്ഞു  നില്‍ക്കുന്ന  ഐസ്ക്രീം  വണ്ടികളും വാങ്ങുന്നവരുടെ തിരക്കും മാറുന്ന നഗര ജനതയും അവരില്‍ നിറയുന്ന വരുമാനത്തിന്റെയും അത് മൂലം മാറ്റപ്പെടുന്ന ജീവിത രീതികളെയുംപറ്റി ഓര്‍ക്കാതിരുന്നില്ല. അപ്രതീക്ഷിതമായാണ്  നീല  നിറത്തിലുള്ള മദര്‍ ഡയറിയുടെ ആ ഐസ്ക്രീം വണ്ടിയിലേക്ക് ഞാന്‍ ശ്രദ്ധിച്ചത്. അത് വരെ കണ്ട ഇടപാടുകാരില്‍ നിന്ന് വ്യത്യസ്തമായി ജീന്‍സും ടോപ്പും കൂളിംഗ് ഗ്ലാസ്സും ധരിച്ചു മദ്ധ്യ മുപ്പതുകളിലെന്നു തോന്നിക്കുന്ന പ്രായവുമായി ഒരു യുവതി അവിടെയെത്തിയത്. അവരുടെ കൂടെ മൂന്ന് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. അമ്മയെപോലെ തന്നെ നിറപകിട്ടാര്‍ന്ന ആധുനിക രീതിയുലുള്ള വസ്ത്രങ്ങളണിഞ്ഞു ഒരു ചെറിയ കൂളിംഗ് ക്ലാസ്സ്‌ ധരിച്ചു ഏകദേശം എട്ടോ പത്തോ വയസ്സ് തോന്നിക്കുന്ന മുതിര്‍ന്ന പെണ്‍കുട്ടി. കൂടെ തന്നെ മുഷിഞ്ഞ വസ്ത്രങ്ങളിലും ചീകാത്ത ചെമ്പിച്ച തലമുടിയുമായി കയ്യിലൊരു കുടയുമേന്തി ഒക്കത്തോരു കുഞ്ഞിനേയുമേന്തി ഹാഫ്‌ പാവാടയില്‍ പന്ത്രണ്ടോ പതിമൂന്നോ വയസ്സ് തോന്നിക്കുന്ന മറ്റൊരു പെണ്‍കുട്ടി. ഒറ്റനോട്ടത്തില്‍ തന്നെ ആ പെണ്‍കുട്ടി അവരുടെ വേലക്കരിയാണെന്നു മനസ്സിലാകും. വേലക്കാരി പെണ്‍കുട്ടിയുടെ ഒക്കത്തിരിക്കുന്ന ആ ചെറിയ കുഞ്ഞു ആ സ്ത്രീയുടെ രണ്ടാമത്തെ കുട്ടിയായിരിക്കുമെന്നു ഞാനൂഹിച്ചു. മുതിര്‍ന്ന കുട്ടി തൂക്കിയിട്ടിരുന്ന ബോര്‍ഡില്‍ നിന്ന് ഐസ്ക്രീം തിരയുമ്പോള്‍ ആ സ്ത്രീ തന്റെ പേഴ്സില്‍ നിന്നും പൈസ പുറത്തെടുക്കുകയായിരുന്നു. വേലക്കാരിയെന്നു തോന്നിക്കുന്ന ആ പെണ്‍കുട്ടി ഒക്കത്തു നിന്ന് അയഞ്ഞു പോകുന്ന ആ കുഞ്ഞിനെ ഒന്നുകൂടി  മുകളിലേക്ക് കയറ്റിയിരുത്തി ചൂടില്‍ നിന്ന് രക്ഷ നേടാന്‍ കുട നേരെ പിടിച്ചു ദൈന്യ ഭാവത്തോടെ ഐസ് ക്രീം വണ്ടിക്കാരന്‍ പുറത്തെടുക്കുന്ന ഐസ് പാക്കറ്റിലേക്ക് തന്നെ നോക്കി നിന്നു. വണ്ടിക്കാരന്‍ പാക്കറ്റെടുത്തു ചിരിച്ചു പ്രസന്നയായ്‌ നില്‍ക്കുന്ന മൂത്ത കുട്ടിയെ ഏല്‍പ്പിച്ചു. അവള്‍ വേഗത്തില്‍ തന്നെ സന്തോഷത്തോടെ കൂട് പൊളിച്ചു രുചിച്ചു കൊണ്ട് മെല്ലെ മുന്നോട്ടു നടക്കനാരംഭിച്ചു. ഐസ്ക്രീമിന്റെ രുചിയില്‍ തിളങ്ങിയ ആ കുട്ടിയുടെ മുഖത്തേക്കും ഐസ് ബാറിലേക്കും മാറി മാറി നോക്കി വേലക്കാരി പെണ്‍കുട്ടി വണ്ടിയുടെ അരികെ തന്നെ നിന്നു. പൈസ പുറത്തെടുത്ത ആ സ്ത്രീ ആ ഒരു ഐസ് ക്രീമിന്റെ മാത്രം പൈസ കൊടുത്തു ബാക്കി പൈസ ബാഗില്‍ തന്നെ വെച്ച് വേലക്കാരിയെ നോക്കി പറഞ്ഞു......
" ചലോ ചലോ ജല്‍ദി ചലോ ദേര്‍ ഹോഗയാ....."
ഐസ്ക്രീം വണ്ടിയിലേക്ക് ഒന്ന് കൂടി നോക്കി ഒക്കത്തിരുന്ന കുഞ്ഞിനെ ഒന്നുകൂടി ശരിയാക്കി കുട നിവര്‍ത്തി പിടിച്ചു അവളും അവരുടെ പിന്നാലെ നടന്നു നീങ്ങി. രണ്ടടി നടന്നത്തിനു ശേഷം വീണ്ടും ഐസ്ക്രീം വണ്ടിയിലേക്ക് ഒന്ന് കൂടി ദയനീയമായി നോക്കിയവള്‍ അവരുടെ കൂടെ നഗരത്തിന്റെ തിരക്കിലേക്ക് ലയിച്ചു ചേര്‍ന്ന്നു. ഒരു നിമിഷം മനസ്സില്‍ നിറഞ്ഞ വിഷമത്തില്‍ നിന്ന് പുറത്ത് കടന്നു മുന്നോട്ടു നീങ്ങുമ്പോള്‍ മാറുന്ന മദ്ധ്യവര്‍ഗ്ഗ ജനതയില്‍ നഷ്ടപ്പെടുന്ന മാനവികതയുടെ മുഖങ്ങളെങ്ങെന്നെ പുനര്‍സൃഷ്ടിക്കാന്‍ കഴിയുമെന്നുള്ള ചിന്തയായിലായിരുന്നു ഞാനപ്പോള്‍ .
----------------------------------------------------------------------------------------------------------------------------------

(ചിത്രം പ്രതീകാത്മകം ഗൂഗിള്‍)

No comments: