Friday, May 22, 2015


ശകുന്തളയുടെ കണ്മഷി

"ശംഖു പുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മ വരും"
കവിക്ക് എന്തു കൊണ്ടാണ് ശകുന്തളയുടെ കണ്ണുകള്‍ "കണ്ണെഴുതിയതുമാതിരിയെന്നു" തോന്നാന്‍ കാരണം. ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും നനച്ചീറുകള്‍ക്കും മുന്‍പേ അതി പുരാതനകാലത്ത് കണ്മഷി പോലും കണ്ടുപിടിക്കാതിരുന്ന കാലമായിട്ടും എങ്ങിനെ ശകുന്തളയുടെ കണ്ണുകള്‍ കരിനീല കണ്ണുകളായി കവിക്ക്‌ തോന്നിപ്പോയി. ഇതിഹാസങ്ങളായ ഇതിഹാസങ്ങളെല്ലാം പരതി നോക്കിയിട്ടും ഉത്തരം ലഭിക്കാതെയിരിക്കുമ്പോഴാണ് അന്തകരണത്തിന്റെ ഗൂഗിള്‍ സെര്‍ച്ചില്‍ ഇങ്ങിനെയൊരു സെര്‍ച്ച് റിസള്‍ട്ട്‌ തെളിഞ്ഞു വന്നത്.
പണ്ട് ദുഷ്യന്തന്‍ ശകുന്തളയെ കാട്ടില്‍ കണ്ടു പ്രേമ വിവശനായി പരിണയം ചെയ്തു കുറച്ചു നാള്‍ കാട്ടില്‍ കുടില്‍ കെട്ടിപാര്‍ത്തു. അങ്ങിനെ പാര്‍ക്കുമ്പോള്‍ ഒരു ദിവസം.....
ദുഷ്യന്തന് പണ്ടേയൊരു സ്വഭാവമുണ്ടായിരുന്നു അത്താഴം കഴിഞ്ഞാല്‍ ഒന്ന് പുകക്കണം. എല്ലാ രാജാക്കന്മാരുടെയും പോലെ ചില "ദുശീലങ്ങള്‍". അമൃതെത്തു ശരിക്ക് ദഹിക്കണമെങ്കില്‍ ഭക്ഷണത്തിനു ശേഷം രണ്ടു പുക അകത്തേക്ക് ചെല്ലണമെന്ന ശീലമായി പോയി മൂപ്പര്‍ക്ക് . അങ്ങിനെയൊരു ദിവസം രാത്രി ദുഷ്യന്തന്‍ പതിവിലും കൂടുതല്‍ അത്താഴം കഴിച്ചു വയറു തലോടിയിരിക്കുമ്പോള്‍ തന്റെ അടുത്തു വെച്ചിരിക്കുന്ന മാല്‍ബറോ സിഗരറ്റിന്റെ പാക്കറ്റില്‍ നിന്നോന്നെടുത്തു തീ കൊടുക്കുവാന്‍ വേണ്ടി തീപ്പെട്ടി പരതി നോക്കി. എവിടെ നോക്കിയിട്ടും തീപ്പെട്ടി കാണാഞ്ഞപ്പോള്‍ അദ്ദേഹം തന്റെ പ്രിയ സഖി ശകുന്തളയെ അകത്തേക്ക് നോക്കി വിളിച്ചു
" ശക്വോ....ശക്വോ....."
വടക്കൊറത്തു താഴെ തൊടിയില്‍ അത്താഴത്തിന്റെ പാത്രങ്ങള്‍ കഴുകി കൊണ്ടിരിക്കുന്നത്തിന്റെ തിരക്കിലായിരുന്ന ശകുന്തളയപ്പോള്‍. കാലില്‍ ദര്‍ഭമുന കൊണ്ടത്തിന്റെ വേദനയിതുവരെ മാറാത്തതിനു നാളെ ധന്വന്തരി വൈദ്യരെ കാണാന്‍ പോകേണ്ടതിനെ കുറിച്ചാലോചിച്ച്ചു കൊണ്ടിരുന്നത് കൊണ്ടോ എന്തോ ദുഷ്യെട്ടന്റെ വിളി ശകു ചെവി കൊണ്ടില്ല. ദുഷ്യന്തനാനെന്കില്‍ പുക അകത്ത് ചെല്ലാത്തതിന്റെ വിമ്മിഷ്ടത്തില്‍ ഏരിപൊരി കൊള്ളാന്‍ തുടങ്ങി. പതിവിനു വിപരീതമായി കാട്ടില്‍ നിന്ന് മടങ്ങി വരുമ്പോള്‍ പുഴക്കികൊണ്ട് വന്ന കപ്പയും പച്ചമുളക് ചട്ടിണിയുമായിരുന്നു അത്താഴത്തിനു അന്ന് ശകുന്തള വിളമ്പിയത്. താഴ്വാരത്തിലെ ഗണപതിയുടെ കടയില്‍ നിന്ന് വാങ്ങിയ ചക്കിലാട്ടിയ വെളിച്ചെണ്ണയും കൂട്ടി ചേര്‍ത്തപ്പോള്‍ ചട്ടിണി വളരെ സ്വാദിഷ്ടമായി എന്ന് മാത്രമല്ല പുഴുങ്ങിയ ചെമ്ബിലെ മുക്കാല്‍ ഭാഗം കൊള്ളി കിഴങ്ങും ദുഷ്യെട്ടനെ ശകു സ്നേഹപൂര്‍വ്വം ഊട്ടിപ്പിച്ചു. കുറെ നേരമായിട്ടും തീപ്പെട്ടി കിട്ടാത്തപ്പോള്‍ ദുഷ്യന്തന് കുറേശ്ശെ ദേഷ്യം വരാന്‍ തുടങ്ങി .രാജാവല്ലേ.... എല്ലാ കാര്യത്തിനും ഭ്രിത്യന്മാര്‍ ശീലമായിപോയി... മാന്യദേഹത്തിന് തന്റെ ആഞ്ജ കേള്‍ക്കാന്‍ അവിടെയപ്പോള്‍ ശകുന്തള മാത്രമേയുള്ളൂ എന്നുള്ള ബോധമൊന്നും ശിരസ്സില്‍ കയറിയില്ല. അവസാനം പാത്രം കഴുകി വടക്കിനിയില്‍ കമഴ്ത്തിവെച്ചതിനു ശേഷം ഉമ്മറത്തുവന്ന ശകു കണ്ടത് കൊപാന്ധനായി നില്‍കുന്ന ദുഷ്യെട്ടനെയാണ്. അവള്‍ സ്നേഹത്തോടെ മൊഴിഞ്ഞു.....
"ദുഷ്യെട്ടന്‍ എന്നെ വിളിച്ചിരുന്നോ?? യെന്താ ചേട്ടാ വേണ്ടത്?? " കോപാഗ്നിയില്‍ തിളയ്ക്കുന്ന ദുഷ്യന്‍ ഒരു നിമിഷം ഡീപ്പ് ബ്രീത്തെടുത്തു പെട്ടെന്ന് പറഞ്ഞു.... " കോപ്പേ ഞാന്‍ തീപ്പെട്ടിക്ക് വേണ്ടി എത്ര നേരമായി ഇവിടെ കിടന്നാര്‍ക്കുന്നു....നീയെത് ആപ്പില് കോപ്പെട്ക്കുകയായിരുന്നു...വേഗം തീപ്പെട്ടി കൊണ്ടുവാ" ....രാജകോപമെല്ലെ എല്ലാം പുകഞ്ഞു പുറത്തു വന്നു.
ദുഷ്യെട്ടന്‍ പതിവില്ലാത്ത വിധം കോപം കൊണ്ട് ജ്വലിക്കുന്നത് കണ്ടു ശകു തീപ്പെട്ടിയെടുക്കാന്‍ വേഗം അടുക്കളയിലെക്കോടി....വൈകീട്ട് കപ്പ പുഴുങ്ങാന്‍ അടുപ്പില്‍ തീ കത്തിച്ചു തീപ്പെട്ടി അടുപ്പും പുറത്തു വെച്ചതായിരുന്നപ്പോള്‍.... ഇപ്പോള്‍ തീപ്പെട്ടി അവിടെയെങ്ങും കാണാനില്ല എവിടെ പോയി... ശകുവാകെ വിഷമത്തിലായി. കാലിലാണെങ്കില്‍ ദര്‍ഭമുന ആഴത്തില്‍ തറഞ്ഞതിന്റെ വേദനമൂലം അപ്പോഴും ശരിക്ക് നടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. കുറെനേരമായിട്ടും തീപ്പെട്ടി കിട്ടാതെ പുറത്തു കാത്തു നിന്ന ദുഷ്യന്‍ കൊടുങ്കാറ്റുപോലെ അകത്ത് ചെന്ന് പരിഭ്രമിച്ചു നില്‍ക്കുന്ന ശകുവിന്റെയടുത്തുവന്നു ദേഷ്യത്തില്‍ ചോദിച്ചു.....
"ബള്‍ബു പോലെ തിളങ്ങുന്ന രണ്ടു വലിയ കണ്ണുകളുണ്ടല്ലോ... ഒരു തീപ്പെട്ടി പോലും കണ്ടെടുക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെന്തിനാണീ എല്‍. ഇ. ഡി ബള്‍ബുകള്‍ മുഖത്ത് ഫിറ്റ് ചെയ്തു നടക്കുന്നത്... വെറുതെ കണ്ണിറുക്കി കാണിച്ചു കോന്തന്മാരെ മയക്കാനോ"?? തന്റെ നയനങ്ങളെ ഇത്രയധികം ശകാരിക്കുന്നതില്‍ ഖേദിച്ചു ശകുവിന്റെ കണ്ണ് നിറഞ്ഞു.... കണ്ണുനീര്‍ പുഷ്പങ്ങള്‍ ധാരയായി തറയില്‍ വീണുടഞ്ഞു. ഇനിയും തീപ്പെട്ടി കിട്ടാത്ത ദേഷ്യത്തില്‍ പുറത്തേക്ക് നടക്കാന്‍ തുനിഞ്ഞ ദുഷ്യന്തന്‍ കാലുനീട്ടി ഉമ്മറപ്പടി കടക്കാന്‍ ശരമിക്കുംപോള്‍ എന്തോ ചെറിയ സാധനം "ശ്ര്ര്‍" എന്ന ശബ്ദത്തോടെ കാലില്‍തട്ടി തെറിച്ചുവെന്നു തോന്നി. കുനിഞ്ഞെടുത്തു നോക്കിയപ്പോഴാണ് മനസ്സിലാത് അത് താന്‍ ഇന്നലെ വാങ്ങിയ ഷിപ്‌ ബ്രാന്‍ഡിന്റെ തീപ്പെട്ടിയാനുള്ളത്ന്ന്...ദുഷ്യന്തന്‍ വീണ്ടും ദേഷ്യത്തില്‍ ശകുവിനെ നോക്കി പറഞ്ഞു
"അവിടെവിടെ വെച്ചാല്‍ സാധങ്ങള്‍ വേണ്ട നേരത്ത് കിട്ടില്ല..തീപ്പെട്ടി ഉമ്മറപ്പടിയുടെയവിടെ എങ്ങിനെ വന്നു. അടുപ്പോറത്തു നിന്ന് എന്തിനാ അത് മാട്ട്യെ??...മഴക്കലമായത് കൊണ്ട് എപ്പോഴുമത് ചൂടായിരിക്കാനല്ലേ അടുപ്പുംപുറത്തു തന്നെ വെക്കുന്നത്." മൌനിയായി നിന്നിരുന്ന ശകു സന്കടത്താലും വിഷമത്താലും വിക്കി വിക്കി മൊഴിഞ്ഞു....
"ദുഷ്യെട്ടാ... അത് വൈകീട്ട് പതിവില്ലാതെ ആട് കരഞ്ഞതു നോക്കാന്‍ ആട്ടിന്‍ക്കൂട്ടില്‍ പോകുമ്പോള്‍ ഉമ്മറപ്പടിയുടെ അടുത്തിരിക്കണ മണ്ണെണ്ണ ചിമ്മിണി കത്തിച്ചതിനു ശേഷം അറിയാതെ അവിടെ തന്നെ വെച്ച് മറന്നുപോയതാ"...ശകു പതുക്കെ പേടിച്ചു പറഞ്ഞു നിര്‍ത്തി. "ഈയിടെയായി നിനക്കിത്തിരി മറവി കൂടുതലന്യാ.....ആ കാളിദാസന്‍ നിന്നെ കുറിച്ചു മംഗളത്തില്‍ കവിത എഴുതിയപ്പോഴേ എനിക്കറിയാമായിരുന്നു തേരാ പാരാ നടക്കുന്ന സകല മണക്കൂസന്‍മാരും ഇനി പര്‍ണ്ണശാലയ്ക്ക് ചുറ്റും വട്ടമിട്ടു പറക്കുമെന്ന്."...രാജാവായ ദുഷ്യന്തന്റെ ദേഷ്യത്തിനു അപ്പോഴും ഒട്ടും ശമനം തട്ടിയിരുന്നില്ല. ഹണീമൂണ്‍ സമയമാണെങ്കിലും തന്റെ ആജ്ഞകള്‍ ശരിയാം വണ്ണം നോക്കിയില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്നുള്ള പാഠം ഇപ്പോഴേ ഇവളെ പഠിപ്പിച്ചില്ലെന്കില്‍ വരും നാളുകളില്‍ ഇവള്‍ തന്റെ തലയില്‍ കയറി നിരങ്ങുമെന്നു കരുതി ദുഷ്യന്‍ ശിക്ഷിക്കാനായി അടുപ്പില്‍ നിന്ന് സ്വല്‍പ്പം ചാരവും കരിയും വാരി ശകുവിന്റെ കണ്ണില്‍ തേച്ചു. കണ്ണുനീര്‍ കൊണ്ട് നനഞ്ഞിരുന്ന കണ്ണീരും കരിയും കൂടി ചേര്‍ന്ന് കുഴമ്പു രൂപത്തില്‍ ശകുവിന്റെ കണ്ണില്‍ കണ്മഷി പോലെ പരന്നു കയറി. ദുഖവും വിഷമവും കൊണ്ട് അന്ന് രാത്രി ശകുവും ദുഷ്യനും വെവ്വേറെ പായയില്‍ അകത്തും പുറത്തുമായി കിടന്നുറങ്ങി. രാവിലെ ദുഷ്യന്‍ ഉണര്‍ന്നപ്പോള്‍ ബെഡ് കോഫിയുമായി വന്ന ശകുവിന്റെ കണ്ണുകള്‍ കണ്ടു ദുഷ്യന്‍ ഞെട്ടിത്തരിച്ച്ചു .... കണ്മഷി തേച്ചു മിനുക്കിയ കരി നീല കണ്ണുകളുമായി അവള്‍ മൊഴിഞ്ഞു
"ദുഷ്യെട്ടാ ഇതാ കാപ്പി...ദുഷ്യന്‍ ഇടക്കണ്ണിട്ടു ശകുവിന്റെ കണ്ണില്‍ നോക്കി...ദുഷ്യന്തന്‍ എന്ന മഹാരാജാവ് പ്ലിംഗ് പ്ലിംഗ്".....
**********************************************************************************************************************************
അടികുറിപ്പ്: രാത്രിയില്‍ ഒന്നുറങ്ങി എണീറ്റപ്പോള്‍ ശകുവിനു കണ്ണില്‍ കരിയും വെണ്ണീറും കാരണം എരിച്ചിലും പോരിച്ചിലും തുടങ്ങി. ദുഷ്യനറിയാതെ ശകു തന്റെ വളര്ത്തച്ഛനായ കണ്വാ മഹര്‍ഷിക്ക് വാട്ട്സ് അപ്പില്‍ വിവരങ്ങള്‍ മെസ്സേജു ചെയ്യുകയും ഫോട്ടോ അയക്കുകയും ചെയ്തു. തന്റെ മകളുടെ വിഷമം സഹിക്കാതെ കണ്വ മഹര്‍ഷി അവള്‍ക്കു വരം കൊടുത്ത് കണ്ണിലെ കരിയെ മായ്ക്കാനാവാത്ത നിറചാര്‍ത്താന്ന കണ്മഷിയാക്കിയെന്നാണ് "പൈതിഹ്യമാലയില്‍ പറയുന്ന കഥ"

No comments: