Friday, May 22, 2015


വിരല്‍പ്പാടുകള്‍ 

കോഫീ ഹൌസില്‍ ഒരു മേശക്കിരുവശവും മുഖാമുഖമിരിക്കുമ്പോള്‍ അവള്‍ അയാളുടെ വിരലുകളെ തന്നെ സൂക്ഷ്മ പൂര്‍വം വീക്ഷിക്കുകയായിരുന്നു.സംസാരത്തില്‍ ഇടയ്ക്കിടെ നിറയുന്ന മൌനത്തിന്റെ നനുത്ത വേളകളില്‍ അയാള്‍ അകലങ്ങളില്‍ ദൃഷ്ടിപായിച്ചു കാപ്പി നുണയുംപോഴും അവളുടെ ശ്രദ്ധ മുഴുവനും അയാളുടെ നീണ്ട വിരലുകളില്‍ തന്നെയായിരുന്നു. പിന്നീടവര്‍ നഗരമദ്ധ്യത്തിലുള്ള ഉദ്യാന പുല്‍ത്തകിടിയില്‍ കാറ്റ് കൊണ്ടിരിക്കുമ്പോള്‍ അവള്‍ പതുക്കെ അയാളുടെ വിരലുകളെ നോക്കി ചോദിച്ചു......
"ഈ വിരലുകള്‍ എന്താണിങ്ങനെ....നീണ്ട മെലിഞ്ഞ ഈ വിരലുകള്‍ക്ക് എന്തോ പ്രത്യകത തോന്നുന്നു..... എനിക്കീ വിരലുകള്‍ വളരെയേറെ ഇഷ്ടമായി..... നീണ്ടു നീണ്ടു പോകുന്ന കാറ്റാടി മരങ്ങളുടെ തടിയെപോലെ ഒട്ടും വണ്ണമില്ലാത്ത ഇവ വളരെയേറെ മനോഹാരിത നല്‍കുന്നു . അവള്‍ പതുക്കെ അവളുടെ വലുത് കൈ വിരലുകള്‍ കൊണ്ട് അവയെ തലോടി എന്നിട്ടവള്‍ തുടര്‍ന്നു....
" അസാധാരണമായ ഈ വിരലുകള്‍ എന്തിനെയോ സൂചിപ്പിക്കുന്നു. മനുഷ്യന്റെ അസാധാരണത്വമുള്ള എല്ലാ അവയവങ്ങളും എന്തിന്റെയോ സൂചകങ്ങളാണെന്നാണ് എനിക്ക് തോന്നുന്നത്."..... അവള്‍ പറഞ്ഞു നിര്‍ത്തി.
പുഞ്ചിരി തൂകി അകലേക്ക്‌ നോക്കി കൊണ്ടിരുന്ന അയാളപ്പോള്‍ പ്രതികരിച്ചു. അയാള്‍ തന്റെ വലതു കൈ ഉയര്‍ത്തി വിരലുകള്‍ എല്ലാം ചേര്‍ത്തു പിടിച്ചുകൊണ്ട് അവളോടായി പറഞ്ഞു.....
" എന്റെയീ വിരലുകളെ കുറിച്ചു വേറെയും ആളുകള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അതില്‍ പ്രധാനമായതും കൌതുകമുള്ളതും പണ്ടെങ്ങോ അവിചാരിതമായി കാണേണ്ടി വന്ന ഹസ്തരേഖാ വിദഗ്ദന്റെ വാക്കുകളാണ്. അയാള്‍ അതിശയത്തോടെ എന്നോട് ചോദിച്ചിട്ടുമുണ്ട് നിങ്ങള്‍ ഒരു ചിത്രകാര്നാണോ എന്നുള്ളത്". ശരിയായ ഒരു നേര്‍ രേഖ പോലും വരയ്ക്കാന്‍ കഴിയാത്ത എന്നെ ചിത്രകാരനെന്ന് വിശേഷിപ്പിച്ച ഹസ്തരേഖാകാരനെ കുറിച്ച് പറഞ്ഞു അവര്‍ രണ്ടും പേരും നന്നായി ചിരിച്ചപ്പോള്‍. ചെറിയ ഒരു മൌനത്തിനു ശേഷം അവള്‍ വീണ്ടും തുടര്‍ന്നു
"എന്നാലും എന്തോ എനിക്കിപ്പോഴും തോന്നുന്നത് ഈ വിരലുകള്‍ എന്തിനെയോ ഗഹനമായി സൂചിപ്പിക്കുന്നുണ്ടെന്നുള്ളത് തന്നെയാണ്". അവളുടെ മുഖഭാവമപ്പോള്‍ സ്വല്ല്പ്പം ഗൌരവം നിറഞ്ഞതു തന്നെയായിരുന്നു. പിന്നീടവര്‍ നഗരത്തിലെ വഴിയോര കാഴ്ചകള്‍ കണ്ടു കൂടെ നടക്കുമ്പോള്‍ അറിയാതെ അയാളുടെ കൈവിരലുകള്‍ അവളുടെ കൈവിരലുകളില്‍ മുട്ടി. അവള്‍ മെല്ലെ അയാളുടെ നീണ്ട വിരലുകള്‍ ചേര്‍ത്തു പിടിക്കാന്‍ ശ്രമിച്ചു. എന്തോ ഇഷ്ടമില്ലായെന്നോണം അയാള്‍ അവയെ അടര്‍ത്തി മാറ്റികൊണ്ട് പറഞ്ഞു...
"എന്തായിതു കൌമാരക്കാരെപ്പോലെ.... പൊതു നിരത്തിലുള്ള ഇത്തരം പരസ്യ സ്നേഹ പ്രകടനങ്ങള്‍ എന്തോ എനിക്കിഷ്ടമല്ല."....അവളപ്പോള്‍ വെറുതെ അയാളെ നോക്കിയൊന്നു പുഞ്ചിരിച്ചതെയുള്ളൂ .
ഒരു ദിവസം അവള്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ വീണ്ടും തന്റെ വിരലുകളെ കുറിച്ചു വര്‍ണ്ണിക്കാന്‍ തുടങ്ങി. സ്നേഹലാളന മൂര്‍ത്തമായ വേളയില്‍ അവള്‍ ഒരല്‍പം വികാരപൂര്‍വ്വം ചോദിച്ചു....
"നോക്കൂ നമ്മുടെ മനസ്സുകള്‍ ദൂരെയിടങ്ങളിലാണെങ്കിലും ഏതോ അദൃശ്യ ശക്തിയാല്‍ അതെപ്പോഴും കൂടി ചേര്‍ന്ന് തന്നെ സഞ്ചരിക്കുന്നു. എന്നാല്‍ ശരിക്കും ഭൌതികമായി നിങ്ങളെപ്പോഴും എന്റെ കൂടെയില്ല. നിങ്ങളുടെ സ്നേഹ സരസ്സിലെ കുളിരോള്ങ്ങളെ എന്നിലേക്കാവാഹിക്കാന്‍ എനിക്കാവിരലുകള്‍ ഏതു നേരവും എന്റെ കൂടെ തന്നെ വേണം. അവയെ ദര്‍ശിക്കുമ്പോള്‍ എന്നിലെന്തോ ഒരു സകാരാതമക ഊര്‍ജ്ജത്തിന്റെ വേലിയേറ്റം തന്നെയുണ്ടാകുന്നു. പറ്റുമെങ്കില്‍ ഒരു കാര്യം എനിക്ക് വേണ്ടി ചെയ്യൂ... അവയുടെ സാമിപ്യമെപ്പോഴുമറിയാന്‍ അവയുടെ ജീവനുള്ള ഒരു ഫോട്ടോയെങ്കിലും എനിക്കയച്ചു തരൂ." അവള്‍ എന്തോ തിരക്കിട്ട് തീര്‍ക്കാനുള്ള ജോലിയുന്ടെന്നു പറഞ്ഞു മറുപടിക്ക് കാത്തു നില്‍ക്കാതെ ഉടന്‍ തന്നെ ഫോണ്‍ ഡിസ് കണക്കറ്റ് ചെയ്തു.
അന്നൊരു ഒഴിവു നാളില്‍ പതിവിനു വിപരീതമായി അവര്‍ ഉല്ലാസ സവാരിക്കായി നഗരത്തിലെ ആ പഴയ കോട്ടയിലെക്കാണ് പോയത്. കോട്ടയുടെ ഒരു വശത്തു നീണ്ടു നിവര്‍ന്ന സ്ഥല വിസ്തൃതിയില്‍ കാട് പിടിച്ചു നില്‍ക്കുന്ന മരങ്ങളും ഇടതൂര്‍ന്ന കുറ്റിച്ചെടികളും. അതിനപ്പുറത്തുള്ള പരന്നപ്രദേശങ്ങളൊക്കെ തിളങ്ങുന്ന പുല്‍ത്തകിടികള്‍ കൊണ്ട് അലംകൃതമാണ്. അവിടെവിടങ്ങളിലായി വിരിഞ്ഞു നില്‍കുന്ന റോസാപ്പൂക്കളും വാടാര്‍മല്ലികളും വ്യത്യസ്ത നിറത്തിലുള്ള ചെമ്ബരത്തികളും ചേര്‍ന്ന നിറച്ചാര്‍ത്തുകള്‍ പച്ച പുല്തകിടികള്‍ക്ക് മികവ് കൂട്ടി. മുഗള്‍ഭരണക്കലത്തെ കോട്ടകള്‍ ആര്ര്‍ക്കിയോളജിക്കല്‍ വകുപ്പ് സ്മാരകങ്ങളായി സൂക്ഷിക്കുന്നു. കുംഭങ്ങള്‍ നിറഞ്ഞ പഴയ കോട്ട മുഗള്‍ പ്രതാപത്തിന്റെ ചരിത്ര കഥകളെ വിളിചോതുന്നുണ്ടായിരുന്നു. കരിങ്കല്‍ കൊണ്ട് നിര്‍മിച്ച കോട്ടകള്‍ പലതുമിപ്പോഴും അതെപടി തന്നെ കേടുപാട് കൂടാതെ സൂക്ഷിച്ചിട്ടുണ്ട് . കുറച്ചുള്ളിലേക്ക് മാറി അവശിഷ്ടങ്ങള്‍ മാത്രം നില നില്‍ക്കുന്ന ആ കോട്ടയുടെ നാല് വശത്തുമുള്ള നടപ്പാതകളിലപ്പോള്‍ തിരക്കുണ്ടായിരുന്നില്ല. മറ്റു സഞ്ചാരികളില്‍ നിന്ന് മോചനം നേടി അവര്‍ ഏകാന്തമായ ആ നടപ്പാതകളില്‍ ഉല്ലാസത്തോടെ സഞ്ചരിച്ചു. മൌനത്തില്‍ കുതിര്‍ന്ന ആ സായാഹ്നത്തില്‍ അവള്‍ അയാളുടെ കൈ വിരലുകള്‍ പിടിച്ചു മുന്നോട്ടു നടന്നു. അയാളുടെ നീണ്ട കൈ വിരലുകള്‍ തന്റെ കൈകളില്‍ സ്വന്തമാക്കി ചേര്‍ന്ന് നടകുമ്പോള്‍ അവളുടെ മനസ്സില്‍ ആഹ്ലാദ തിരയേറ്റം തന്നെ നടന്നിരുന്നു. മെല്ലെ മെല്ലെ ഇരുട്ടിലേക്ക് മായുന്ന നടപാതകള്‍ അവരില്‍ കൂടുതല്‍ ആത്മ വിശ്വാസം പകര്‍ന്നു നല്‍കി. നിശബ്ദത തീര്‍ത്ത ആ ജീവരാഗ സംസാരത്തില്‍ അവള്‍ അയാളുടെ കൈ വിരലുകളെടുത്തു അവളുടെ ഹൃദയത്തില്‍ നിറയുന്ന അനുരാഗത്തിന്റെ തംബുരു മീട്ടി കൊണ്ടിരുന്നു.
നടന്നു ക്ഷീണിച്ച ആലസ്യ്ത്തില്‍ അവര്‍ തിരികെ പോകാന്‍ തയ്യാരെടുക്കുംപോള്‍ അയാള്‍ പറഞ്ഞു...
"നോക്കൂ ഞാന്‍ ഇതിനു മുന്‍പും ഇവിടെ വന്നിട്ടുണ്ടെങ്കിലും ആ പൊളിഞ്ഞ കോട്ടയുടെ ഉള്‍വശത്തേക്ക് ഇതുവരെ എത്തി നോക്കിയിട്ടില്ല.... നീയൊരു നിമിഷം ഇവിടെ തന്നെ നില്‍ക്കൂ.... ഞാന്‍ വെറുതെ ആ കവാടത്തില്‍ തന്നെ നിന്ന് കണ്ണോടിച്ചു ഉടനെ തിരികെ വരാം". ഇത്രയും പറഞ്ഞയാള്‍ ആ കോട്ടയെ ലക്ഷ്യമാക്കി നടന്നു. ശരിയായ വഴികള്‍ ഇല്ലാത്തത് മൂലം ദുര്‍ഘടം പിടിച്ച പാതകള്‍ ചാടി കടന്നാണ് അയാള്‍ മുന്നോട്ടു നീങ്ങിയിരുന്നത്. അടുക്കാറായപ്പോള്‍ കോട്ടമുറ്റത്തെക്കെത്തുവാന്‍ അയാള്‍ കാലുകള്‍ നീട്ടി വെച്ച് ഒഴിഞ്ഞ സ്ഥലം നോക്കി ഒരൊറ്റ ചാട്ടം വെച്ച് കൊടുത്തു . എന്തോ അയാളുടെ ചാട്ടത്തിന് വേണ്ടത്ര ബാലന്‍സ് ലഭിച്ചില്ല. അയാള്‍ കല്ലുകളും ചപ്പു ചവറുകളും നിറഞ്ഞ ആ കോട്ടമുറ്റത്ത് കൈകള്‍ കുത്തി വീണു. ആരോ ഉടച്ചിട്ട കുപ്പി കഷ്ണങ്ങളില്‍ കൈ തട്ടി അയാളുടെ വിരലുകള്‍ നല്ലവണ്ണം മുറിഞ്ഞു രക്തം വരാന്‍ തുടങ്ങി. അയാള്‍ യാത്ര പാതി വഴിയില്‍ ഉപേക്ഷിച്ചു അവളുടെ അടുത്തേക്ക് തന്നെ തിരിച്ചു വന്നു. വിരലുകളില്‍ നിന്നുതിര്‍ന്നു വീഴുന്ന രക്തം കണ്ടവള്‍ നിലവിളിക്കാന്‍ തുടങ്ങി... അയാളവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ നിയന്ത്രണം വിട്ടു കരയാന്‍ തുടങ്ങി. ഭയവും സങ്കടവും മൂലം അവള്‍ ഏതോ വിഭ്രാന്തിയിലെന്നപ്പോലെ പ്രതികരിച്ചു തുടങ്ങി. താന്‍ താലോലിച്ച വിരലുകളില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന രക്ത തുള്ളികള്‍ അവളെ ഭ്രാന്തമായ അവസ്ഥയിലാക്കി...അവളുടെ സിരകളിലെ രക്തം തിളച്ചു മറിഞ്ഞു... അവള്‍ ആര്‍ത്തു വിളിക്കാന്‍ തുടങ്ങി... ചുടുരക്ത പൂവുകള്‍ ഒരു പാമ്പിനെ പോലെ അവളുടെ മനസ്സിലിഴയാന്‍ തുടങ്ങി....അവള്‍ ചെവികള്‍ പൊത്തി ഉറക്കെ വിളിച്ചു പറഞ്ഞു...നോ...നോ...എനിക്കിത് കാണാന്‍ വയ്യ...അവള്‍ അയാളെ തള്ളി മാറ്റി ഓടിയകലുകയായിരുന്നു...രക്തം കിനിയുന്ന കൈ വിരലുകള്‍ തൂക്കി കൊണ്ട് അയാള്‍ അവളുടെ പിന്നാലെ പാഞ്ഞു....എനിക്കൊന്നുമില്ല നില്‍ക്കൂ....നില്‍ക്കൂ...അവള്‍ വേഗത്തില്‍ ഓടിയോടി പ്രവേശന കവാടവും താണ്ടി ഇരുട്ടിലേക്ക് ഓടി കൊണ്ടിരുന്നു...അവളുടെ തേങ്ങലുകളില്‍ നിന്നുയരുന്ന ഗദ്ഗദങ്ങളില്‍ "കാണണ്ട ....എനിക്കിനി കാണണ്ട ആ വിരലുകള്‍" എന്നുള്ള പ്രതിധ്വനികള്‍ ആകാശത്തില്‍ തേങ്ങി കൊണ്ടിരുന്നു. വിരലുകളില്‍ നിന്നുതിര്‍ന്നു വീഴുന്ന ചോരതുള്ളികളെ അമര്‍ത്തിപ്പിടിച്ചു അയാളും ഇരുട്ടിനെ ലക്‌ഷ്യം വെച്ച് നടന്നു.

No comments: