Friday, May 22, 2015



നഗരപ്രദക്ഷിണം

ജനുവരിയുടെ അവസാനത്തിലെ ഒരു മദ്ധ്യാഹ്നം. നഗരത്തിന്റെ തിരക്കുള്ള പാതയോരത്തു വെയില്‍കായുന്ന ചെറിയ ചെറിയ ആള്‍ക്കൂട്ടങ്ങള്‍. ആള്‍ക്കൂട്ടത്തെ താണ്ടി നടന്നു മറയുന്ന വിനോദയാത്രക്കാരും മറ്റു വഴിപോക്കരും. ആസന്നമായ തിരഞ്ഞെടുപ്പ് നഗരത്തിന്റെ സജീവതയെ കൂടുതല്‍ വാരി പുണര്‍ന്നിരിക്കുന്നു. നാലുവഴികളായി പിരിയുന്ന ആ പാതകളുടെ നടുവില്‍ ഇളം ചുവപ്പു കല്ലുകളാല്‍ മിനുസപ്പെട്ത്തിയ നടുമുറ്റം. രാജ്യത്തിന്റെ തലസ്ഥാനത്തെ പ്രാധാന വാണിജ്യ കേന്ദ്രത്തിലെ റോഡിന്‍റെ വശങ്ങളും നടുമുറ്റവുമെല്ലാം നല്ല രീതിയില്‍ തന്നെ മോടി പിടിപ്പിച്ചിരിക്കുന്നു. വിശാലമായ നടുമുറ്റത്തു സമാധാനത്തിന്റെ പര്യായമായ പ്രാവുകള്‍ക്കായി സ്വര്‍ണ്ണ നിറത്തിലുള്ള ഗോതമ്പു മണികള്‍ വിതറി കൊണ്ടിരിക്കുന്ന ചിലയാളുകള്‍. ഒറ്റക്കും തറ്റക്കും പറന്നിറങ്ങി മെല്ലെ മെല്ലെ വലിയ കൂട്ടമായി തീരുന്ന മാടപ്രാവുകള്‍ സന്തോഷത്തോടെ നിര്‍ഭയത്തോടെ ഗോതമ്പുമണികള്‍ കൊത്തി കൊറിക്കുന്ന ആ കാഴ്ച വളരെ മനോഹരം തന്നെ. മനുഷ്യര്‍ പരസ്പരം പേടിക്കുന്ന ഈ നഗരത്തില്‍ മനുഷ്യ ഭയമില്ലാതെ സ്വൈരത്തോടെ ഓരോ മണികളും കൊത്തിയകത്താക്കുന്ന സമാധാനത്തിന്റെ അവധൂതകരായ ആ പറവകള്‍ നല്‍കുന്ന കാഴ്ച നയന മനോഹരം തന്നെ. ഒന്ന് ശ്രദ്ധിച്ചു നോക്കിയാല്‍ പറവകളില്‍ ചിലര്‍ സ്നേഹത്തിന്റെ ഭാഷ സംസാരിച്ചു കൊണ്ടിരിക്കുന്നത് കാണാം. പരസ്പരം കൊക്കുകളുരുമ്മി കൊണ്ട് പ്രണയ ഗീതങ്ങള്‍പോലും ആലപിക്കുന്നുണ്ട് അതില്‍ കുറച്ചു പേര്‍. മറ്റു ചിലര്‍ സ്നേഹത്തോടെ കലഹിക്കുന്നു. പറവകള്‍ അവരുടെ ലോകത്തില്‍ ആനന്ദിക്കുകയാണ്. നഗരത്തിന്റെ സാധാരണ ബഹളം അവരില്‍ ഭയമുളവാക്കുന്നില്ല. പറവകള്‍ക്ക് വേണ്ടി ധാന്യങ്ങള്‍ വാങ്ങി വിതറി കൊണ്ട് പലരും വന്നും പോയി കൊണ്ടിരിന്നു. വിതറുന്ന ഓരോരുത്തരിലും താന്‍ ചെയ്യുന്ന സദ്കര്‍മ്മത്തിന്റെ ചാരിതാര്‍ത്ഥ്യം മുഖത്തു വിളിച്ചോതോന്നുണ്ട്. കൂട്ടത്തോടെ ധാന്യങ്ങള്‍ കൊത്തി പറക്കുന്ന പറവകളെ നോക്കി നിറഞ്ഞ മുഖത്തോടെ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ സന്തോഷിക്കുന്നു. കുറച്ചകലെ പറവകളെ നിറഞ്ഞ ഫ്രെയിമില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന ഒന്നു രണ്ടു പ്രൊഫെഷണല്‍ ഫോടോഗ്രഫര്‍മാര്‍ തങ്ങളുടെ ഫോക്കസ് ശരിപ്പെടുത്തി കൊണ്ടിരിക്കുന്നു. അപ്പോഴാണ്‌ ഞാനത് ശ്രദ്ധിച്ചത് റോഡിന്റെ മറുവശത്ത് നിറഞ്ഞ പറവകളുടെ കാഴ്ച നോക്കി തുള്ളി ചാടുന്ന ആ കൊച്ചു കുട്ടിയുടെ മുഖം. അവന്‍ വളരെയേറെ സന്തോഷത്തിലായിരുന്നു. മനുഷ്യന്‍ സഹജീവികളോടു കാണിക്കേണ്ട സ്നേഹത്തിന്റെ ആദ്യ പാഠം അവന്‍ സൂക്ഷ്മപൂര്‍വ്വം നിരീക്ഷിക്കുകയായിരുന്നു.
പെട്ടെന്ന് തിരക്കുള്ള നഗരത്തിന്റെ ഏതോ പാതയില്‍ നിന്ന് കാതടപ്പിക്കും വിധം കനത്തരീതിയില്‍ "ട്ടേ" യെന്നുള്ള ശബ്ദം ഏവരുടെയും മുഖം ചുവപ്പിച്ചു. എല്ലാവരും ഒരു നിമിഷം സ്തബ്ദരായി. പറവകള്‍ ഒന്നടങ്കം കൂട്ടത്തോടെ ആകാശത്തിലേക്ക് പറന്നുയര്‍ന്നു. സ്നേഹിക്കുന്ന മനുഷ്യനു ഒരു ഭീകരതയുടെ മുഖമുണ്ടെന്ന് പറവകളും ഇതിനകം മനസ്സിലാക്കിയിരിക്കുന്നു. അവര്‍ ജീവന്റെ നിലവിളിയുമായി അകലങ്ങളിലേക്ക് പറന്നകന്നു. പരിഭ്രാന്തരായ ആളുകള്‍ നാലുപാടും നോക്കി. ദില്ലിയില്‍ മുഴങ്ങുന്ന ഓരോ "കനത്ത" ശബ്ദവും ജനങ്ങളുടെ മനസ്സില്‍ എന്തെന്നില്ലാത്ത ഭീതി വിതക്കുന്നു. ആളുകള്‍ പരസ്പരം നോക്കി ഉറപ്പു വരുത്തി...അതെ.... ഒന്നും തന്നെ കാര്യമായി സംഭവിച്ചിട്ടില്ല.
അകലങ്ങളില്‍ നിന്നാരോ വിളിച്ചു പറഞ്ഞു..."അത് ബസ്സിന്റെ ടയര്‍ പഞ്ചറായതാണ്".
ജനത്തിന്റെ മുഖത്തിപ്പോള്‍ ആശ്വാസത്തിന്റെ നിഴല്‍ വീണു. ഇപ്പോള്‍ നടുമുറ്റം തികച്ചും വിജനമാണ്. സ്വര്‍ണ്ണ നിറമുള്ള ഗോതമ്പുമണികള്‍ വെള്ളരി പ്രാവുകള്‍ക്ക് വേണ്ടി ഇളം വെയിലില്‍ തിളങ്ങി കൊണ്ടേയിരുന്നു. റോഡിന്‍റെ മറു വശത്തു പറന്നകന്ന പ്രാവുകളെ നോക്കി നിരാശ പൂണ്ട ആ കുഞ്ഞിന്റെ മുഖം ഇളം വെയിലില്‍ വാടി കരിഞ്ഞു. അവന്‍ നടന്നകലുകയാണ്... വീണ്ടും വീണ്ടും നടുമുറ്റത്തേക്ക് തന്നെ തിരിഞ്ഞു നോക്കി അമ്മയുടെ കൈ പിടിച്ചു അവന്‍ ദൂരേയെവിടെയോ നഗരക്കൂട്ടങ്ങളില്‍ അലിഞ്ഞു ചേര്‍ന്നു. നഗരത്തിനു വീണ്ടും ജീവന്‍ വെക്കാന്‍ തുടങ്ങി. കഴിഞ്ഞ നിമിഷത്തില്‍ ഒന്നും സംഭവിച്ചില്ലെന്നുള്ള രീതിയില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ വീണ്ടും സ്വര്‍ണ്ണമണികള്‍ക്ക് ചുറ്റും വട്ടമിട്ടു പറന്നു നടന്നു. നഗരം കഴിഞ്ഞ നിമിഷത്തിന്റെ ഓര്‍മ്മയെ സ്മ്രിതിയുടെ ആഴകടലില്‍ തള്ളി പുതിയൊരു തിരമാലക്കായി കാത്തു കിടന്നു.

No comments: